2019, മാർച്ച് 12, ചൊവ്വാഴ്ച

വല്യമ്മാമ്മച്ചി...

എന്റെ ഓർമ്മയിലെ ആദ്യത്തെ വിരുന്നുകാരിയാണ് വല്യമ്മാമ്മച്ചി. അമ്മാമ്മച്ചിയുടെ ചേച്ചി ആയതു കൊണ്ടാണ് വല്യമ്മാമ്മച്ചി ആയത്. അമ്മയാണെങ്കിൽ വല്യമ്മാമ്മച്ചിയെ മറ്റേമ്മ എന്നാണ് വിളിക്കാറ്. ഞാൻ കാണുന്ന കാലം മുതൽ നേർത്ത കരയുള്ള സെറ്റ് മുണ്ടാണ് വേഷം. വീട്ടിലെത്തിയാൽ പിന്നെ കൈലിയും ബ്ലൗസും ചിലപ്പോൾ ഒരു വെള്ള തോർത്തും. ഇരു നിറത്തിൽ അൽപ്പം തടിച്ചുരുണ്ട് വായിൽ ഒരൊറ്റ പല്ലുമില്ലാതെ എപ്പോഴും ഉമ്മ വയ്ക്കാൻ തോന്നിപ്പിക്കുന്ന അമ്മാമ്മച്ചിയുടെ ശരീരത്തിന്റെ നേരെ വിപരീതമായിരുന്നു വല്യമ്മാമ്മച്ചിയുടേത്. കറുത്ത് മെലിഞ്ഞ് സാമാന്യം ഉയരമുള്ള വല്യമ്മാമ്മച്ചി പരുക്കനാണെന്ന് ഒറ്റ നോട്ടം കൊണ്ടറിയാം!! ഇടത്തെ തോളിന് മുകളിൽ വച്ച് കെട്ടിയ ചുവന്ന മുണ്ടായിരുന്നു വേഷമെങ്കിൽ വല്യമ്മാമ്മച്ചിയ്ക്ക് ഡാകിനി അമ്മൂമ്മയുടെ അതേ രൂപമായേനെ എന്നെനിക്ക്  പലവട്ടം തോന്നിയിട്ടുണ്ട്. പക്ഷേ അതൊരു പുറം കാഴ്ച്ച മാത്രമായിരുന്നു...

എരുമേലിയിലാണ് വല്യമ്മാമ്മച്ചിയുടെ വീട്. ഒറ്റയ്ക്കാണ് താമസം. ഭർത്താവ് പണ്ടേ മരിച്ചു പോയി. രണ്ടു മക്കൾ ഉണ്ടായിരുന്നു. ഒരാണും ഒരു പെണ്ണും. എന്റെ അമ്മയേക്കാൾ അൽപ്പം മുതിർന്നവർ. മുപ്പതു കടക്കും മുൻപേ വന്ന അജ്ഞാത രോഗം കൊണ്ട് മകനാണ് ആദ്യം മരിച്ചത്. ശവദാഹം കഴിഞ്ഞ് തിരികെ വീടെത്തിയപ്പോഴേയ്ക്കും മകളും അതെ രോഗ ലക്ഷണം കാണിച്ചു തുടങ്ങിയിരുന്നു. കൃത്യം ഒരു വർഷത്തെ ഇടവേളയിൽ രണ്ടു മക്കളും അമ്മയെ വിട്ട് പരലോക വാസത്തിന് പോയി. അതിനു ശേഷം വല്യമ്മാമ്മച്ചി കരഞ്ഞിട്ടില്ലത്രെ. ഭർത്താവിനെയും രണ്ടു മക്കളെയും അടക്കിയ അതെ പറന്പിൽ ഓലമേഞ്ഞ കുഞ്ഞു വീട്ടിൽ വർഷങ്ങളോളം അവർ ഒറ്റയ്ക്ക് താമസിച്ചു. ആടിനെയും പശുവിനെയും കോഴികളെയും പൂച്ചയേയും വളർത്തി. പറന്പിൽ കപ്പയും ചേനയും ചേന്പും കാച്ചിലും നട്ടു. മക്കളുറങ്ങിയ മണ്ണ് അമ്മയ്ക്ക് വേണ്ടി കാപ്പിയും കൊക്കോയും കുരുമുളകും കണ്ണ് കുളിർക്കെ വിളയിച്ചു.

തന്നെ തോൽപ്പിക്കാനൊരുങ്ങിയ ദൈവത്തോട് ആദ്യം സമരത്തിലായിരുന്നെങ്കിലും പിന്നെ പിന്നെ അവർ സമരസപ്പെട്ടു. ജീവിതമെന്നാൽ വല്യമ്മാമ്മച്ചിയ്ക്ക് കൃഷിയും പ്രാർത്ഥനയും മാത്രമായി. പറന്പിൽ നിന്ന് കിട്ടുന്ന വിളകളുമായി ഇടയ്ക്കെല്ലാം ബന്ധു ജന സന്ദർശനത്തിനെത്തും. അതിൽ ഏറ്റവും കൂടുതൽ നാൾ നിൽക്കുന്നത് ഞങ്ങളോടൊപ്പമാവും.

വല്യമ്മാമ്മച്ചി വരുന്ന വിവരത്തിനു നേരത്തെ അമ്മയ്ക്ക്  കത്തെഴുതിയിട്ടുണ്ടാവും. നീല ഇലന്റിൽ പഴയ നാലാം ക്ലാസുകാരിയുടെ അക്ഷരങ്ങൾ വടിവൊത്ത് നിരന്നു കിടക്കും. വല്യമ്മാമ്മച്ചി വരുന്ന ദിവസം സ്കൂള് വിട്ടാൽ വീട്ടിലേയ്ക് ഒരോട്ടമാണ്. മൂന്നു മണിയോടെ തന്നെ വല്യമ്മാമ്മച്ചി എത്തിയിട്ടുണ്ടാവും. കവലയിൽ ബസ് ഇറങ്ങി വലിയ ചാക്കു കെട്ടുകളും ചുമന്നാവും വരവ്. നീട്ടി വലിച്ചൊരു നടത്തമാണ്. വായിലെ മുറുക്കാൻ തുപ്പാൻ മാത്രമേ ഇടയ്ക്കൊന്ന് നിൽക്കൂ... ഞങ്ങൾ സ്കൂള് വിട്ട് എത്തുന്പോഴേയ്ക്കും ചാക്കുകൾ അഴിഞ്ഞ് അടുക്കളയിൽ നിരന്നിട്ടുണ്ടാകും. അതിൽ കാപ്പിക്കുരുവും കുരുമുളകും കുടംപുളിയും പച്ച മഞ്ഞളും കാന്താരി മുളകും വരെ കാണും...' ഇതൊക്കെ ഇവിടേം ഉള്ളതല്ലേ...ഇച്ചേയി ഇതെന്നാത്തിനാ ചുമന്നോണ്ട് വരുന്നേ'ന്ന് ചോദിക്കും അമ്മാമ്മച്ചി... 'ഓഹ് ഇവിടെല്ലാരും ഉള്ളതല്ലേടി ഇരിക്കട്ടെ' ന്ന് പറഞ്ഞ് അടുത്ത മുറുക്കാനുള്ള വട്ടം കൂട്ടും വല്യമ്മാമ്മച്ചി. ഒരിക്കലും മുടങ്ങാതെ വല്യമ്മാമ്മച്ചി ഞങ്ങൾക്ക് കൊണ്ട് വരാറുള്ളൊരു  പലഹാരം എള്ളുണ്ടയാണ്. കടപ്പലഹാരം പോലെയല്ല...ഇത് പിള്ളേരുടെ ശരീരത്തിന് ദോഷമില്ലാത്തതാന്ന് ഇടയ്ക്കിടെ ഓർമ്മിപ്പിക്കുകയും ചെയ്യും. പിന്നെ കാലമനുസരിച്ച് മാന്പഴവും കൈതച്ചക്കയും കൊക്കോക്കായും റംബൂട്ടാനും ശീമ നെല്ലിക്കയും ഒക്കെ ഉണ്ടാവും... മറ്റെന്തൊക്കെ തന്നാലും പക്ഷേ വല്യമ്മാമ്മച്ചിയെന്ന വാക്കിനു തന്നെ എള്ളുണ്ടയുടെ മണമാണ്.

വല്യമ്മാമ്മച്ചി വന്നാൽ പിന്നെ വിളക്കു മുറി വല്യമ്മാമ്മച്ചിയുടെയാണ്. അവിടെ തന്നെയാണ്  കിടപ്പും. ആ ദിവസങ്ങളിലെ സന്ധ്യാ നാമത്തിനും ഇത്തിരി മാറ്റങ്ങൾ ഉണ്ടാവും. ഇതെങ്ങനേലും ചൊല്ലി തീർത്തിട്ട് എഴുന്നേറ്റു പോകാമെന്നു വിചാരിച്ചാലൊട്ടു തീരത്തുമില്ല. ഒക്കെ ചൊല്ലി  കഴിഞ്ഞാലും വിളക്കണയ്ക്കാതെ അവിടിരുന്ന് എന്തൊക്കെയോ വായിച്ച് കൂട്ടും. വിളക്ക് കെടുത്താതെ വിശന്നു ചത്താലും ഭക്ഷണം കിട്ടില്ലെന്ന് അറിയാവുന്നത് കൊണ്ട് വായന തീരുന്നതും നോക്കി ഞാനും അനിയനും ഉമ്മറത്ത് കറങ്ങി നടക്കുന്നുണ്ടാവും. വല്യമ്മാമ്മച്ചി ഇറച്ചിയും മീനും മുട്ടയും ഒന്നും തൊടില്ല. ചെറുപ്പത്തിൽ കഴിച്ചിരുന്നെന്നും ഏകാന്ത വാസം തുടങ്ങിയപ്പോൾ ഉപേക്ഷിച്ചതാണെന്നും അമ്മാമ്മച്ചി പറഞ്ഞു കേട്ടിട്ടുണ്ട്. ഒരു പക്ഷേ ഞാൻ ജീവിതത്തിൽ ആദ്യമായി കണ്ട വെജിറ്റേറിയൻ വല്യമ്മമ്മച്ചി ആയിരുന്നിരിക്കും...

വല്യമ്മാമ്മച്ചി വിരുന്നു വന്നാൽ വീടിനാകെ ഒരു ഉണർവാണ്. അമ്മാമ്മച്ചിയ്ക്കും. അവര് രണ്ടു പേരും കൂടെ പഴങ്കഥകളുടെ കുട്ടിച്ചാക്ക് തുറക്കും. ഞാനതിൽ നിന്ന് കിട്ടുന്ന പൊട്ടും പൊടിയും പെറുക്കാൻ അടുക്കളയിലെ കുരണ്ടിയിലും ചിരവപ്പുറത്തും പാതകത്തിണ്ണയിലും സ്ഥാനം പിടിക്കും. വർഷാ വര്ഷം വീട്ടിലേയ്ക്ക് വേണ്ട ചൂല് കെട്ടിത്തരുന്നതും വല്യമ്മാമ്മച്ചിയാണ്. ഓല ചീന്തി ഈർക്കിലുകൾ അടുക്കി, സൂക്ഷ്മതയോടെ പ്ലാസ്റ്റിക് വള്ളിയിട്ട്  മെടഞ്ഞെടുക്കുന്ന നീളൻ ചൂൽ വീടിനകം തൂക്കാനുള്ളതാണ്. അതിൽ ഓലയുടെ തുഞ്ചറ്റം കൂടി ചേർത്ത് മെടഞ്ഞിട്ടുണ്ടാവും. അടുത്തത് മുറ്റം തൂക്കാനുള്ള കുറ്റിചൂലാണ്. അതിന്റെ പിടി വീതി കുറഞ്ഞ കയറു കൊണ്ടാവും കെട്ടുക. ചൂലിനെ കുറ്റിചൂലാക്കാൻ അതിന്റെ മെലിഞ്ഞ് നീണ്ട അഗ്രം വാക്കത്തി കൊണ്ട് അരകൽ തറയിൽ വച്ച് ഒറ്റ വെട്ടാണ്. മുറിഞ്ഞു വീണ തുഞ്ചറ്റം മാത്രമെടുത്ത് കൈപ്പിടിയിലൊതുങ്ങുന്ന ഒരു കുഞ്ഞി ചൂലുമുണ്ടാക്കും. പാതകത്തിൽ വീഴുന്ന പൊടി തട്ടി അടുപ്പിലിടാനാണ് അതുപയോഗിക്കുക. വിറകു പുര മേയാനുള്ള ഓല മെടയാനും വല്യമ്മാമ്മച്ചി സഹായിക്കാറുണ്ട്. തേങ്ങയിടുന്ന കൂടെ പതിവായി വെട്ടിയിടുന്ന ഓല നെടുകെ കീറി തോട്ടിൽ ആഴവും ഒഴുക്കും കുറഞ്ഞ ഭാഗത്ത് കുതിരാനിടും. താണു കിടക്കാൻ വലിയ ഉരുളൻ കല്ലുകളും അതിന്റെ മേൽ കയറ്റി വച്ചിട്ടുണ്ടാകും. അതവിടെ ദിവസങ്ങളോളം കിടക്കും.  തോട്ടിൽ കിടന്ന് കുതിർന്ന ഓല എടുക്കാൻ ചെല്ലുന്പോൾ മിക്കവാറും വരവേൽക്കുന്നത് ഓലക്കിടക്കയിൽ സ്ഥാനം ഉറപ്പിച്ച നീലക്കോലികളായിരിക്കും. അവന്മാരെ കെല്ലെടുത്തെറിഞ്ഞ് ഓടിച്ച്, നന്നായി കുതിർന്ന ഓല വലിച്ച് മുറ്റത്തു കൊണ്ടു വന്നിട്ട് മെടഞ്ഞെടുക്കാൻ അമ്മാമ്മച്ചിയ്ക് നല്ല വശമാണ്. വല്യമ്മാമ്മച്ചി വന്നാൽ ആ ജോലി വല്യമ്മാമ്മച്ചി ഏറ്റെടുക്കും. എട്ടാം ക്ലാസ്സിലൊക്കെ ആയപ്പോഴേയ്ക്കും നല്ല പോലെ ഓല മെടയാൻ എന്നെയും പഠിപ്പിച്ചിരുന്നു.   'നിങ്ങടെ കാലത്ത് ഇതൊന്നും ആവശ്യം വരൂല്ല, ന്നാലും ഒരു പണി അറിഞ്ഞിരുന്നോണ്ട് കുറ്റവില്ലല്ലോ, അവൾക്ക് അറിയത്തില്ലന്ന് പറഞ്ഞ് നിന്നെ ആരും ഒന്നിനും മാറ്റി നിർത്തരുത്'. വഴുക്കലും പുഴുക്കളുമുള്ള ഓല കൈകൊണ്ട് തൊടാനറച്ച് മാറി മാറി നിൽക്കുന്ന എന്നെ പിടിച്ചിരുത്തി അമ്മാമ്മച്ചി പതിവ് ന്യായം പറയും. വല്യമ്മാമ്മച്ചി മുറുക്കാൻ നീട്ടി തുപ്പി തലയാട്ടി അനുജത്തിയെ ശരി വയ്ക്കും.

ഏറ്റവുമധികം realistic കഥകൾ ഞാൻ കേട്ടിട്ടുള്ളതും വല്യമ്മമ്മച്ചിയുടെ അടുത്ത് നിന്നാണ്. അമ്മാമ്മച്ചിയ്ക് വിട്ടുമാറാത്ത ചുമ കാരണം പണ്ടത്തെ പോലെ കഥ പറയാനൊന്നും വയ്യ. അമ്മയാണേൽ എപ്പോ ചോദിച്ചാലും പറയും 'പണ്ട് പണ്ട് ദശരഥൻ എന്നൊരു രാജാവുണ്ടായിരുന്നൂ' ന്ന്. വല്യമ്മാമ്മച്ചി ആണേൽ കീരിയും പാന്പും തമ്മിലുണ്ടായ യുദ്ധം  നേരിട്ട് കണ്ട കഥ പറയും, പറന്പിൽ നിന്ന് കിട്ടിയ അണ്ണാൻകുഞ്ഞിനെ അതിന്റെ തള്ള അന്വേഷിച്ച് വന്ന കഥ പറയും, പാന്പിനെ പിടിച്ച് കട്ടിലിനടിയിൽ കൊണ്ട് വച്ച ലില്ലി പൂച്ചയുടെ കഥ പറയും...അങ്ങനെ മുറ്റവും പറന്പും പക്ഷികളും മൃഗങ്ങളും ഒക്കെ ചേർന്നൊരു വല്യ തറവാടിന്റെ കഥ കെട്ടുറങ്ങാൻ വല്യമ്മാമ്മച്ചി തന്നെ വിരുന്നു വരണം.

വല്യമ്മാമ്മച്ചിയ്ക് ചില അത്ഭുദ സിദ്ധികളൊക്കെ ഉണ്ടായിരുന്നു. 'കൊച്ചിനെ ഒന്ന് സൂക്ഷിച്ചോടീ...അവനൊന്ന് പേടിപ്പിക്കും' എന്ന് അനിയനെക്കുറിച്ച് വല്യമ്മാമ്മച്ചി പറഞ്ഞ് ഒരാഴ്ച തികയും മുന്പേയാണ് അവനെ കാണാതെ പോകുന്നത്....

ഞാൻ അഞ്ചിലും അവൻ ഒന്നിലും പഠിക്കുന്ന സമയം. സ്കൂള് വിട്ടാൽ ക്ലാസ്സിന്റെ വാതുക്കൽ തന്നെ നിൽക്കണമെന്നും ചേച്ചി വന്നിട്ടേ വീട്ടിലേയ്ക് പോരാവൂ എന്നും ചെറുക്കനെ ചട്ടം കെട്ടിയിരുന്നതാണ്. അവൻ പക്ഷേ ഇടയ്ക്കിടെ നേരെ അമ്മയുടെ ഫാർമസിയിലേയ്ക് വച്ച് പിടിക്കും. സ്കൂളിനോട് ചേർന്നാണ് അമ്മയുടെ ആയുവേദ ഫാർമസി. ക്ലാസിലിരുന്ന് ബോറടിക്കുന്പോൾ ഇടയ്ക്കിടെ അവനൊരു അപ്പി ഭീഷണിയങ്ങ്  മുഴക്കും. യു പി ക്ലാസ്സിലുള്ള ചേച്ചി വരും വരെ ഒന്നാം ക്ലാസ്സുകാരന് സഹനശക്തിയുണ്ടാകുമോന്ന് സംശയമുള്ള ടീച്ചർ അപ്പൊ തന്നെ അവനെ അമ്മയുടെ അടുത്തേയ്ക്ക് ഓടിക്കും. അങ്ങനെ അപ്പി ഭീഷണി മുഴക്കി അമ്മയുടെ അടുത്ത് ചെല്ലുന്നതും ചുമ്മാതൊന്നുമല്ല. അവിടെച്ചെന്നാൽ അമ്മയെക്കൊണ്ട് കുഞ്ഞങ്കൊച്ച് മാമന്റെ ചായക്കടേന്ന് സുഖിയനോ ബോണ്ടായോ മേടിപ്പിക്കലോ... അവന്റെ സദുദ്ദേശം അറിയാവുന്നത് കൊണ്ട് ആ വഴിയ്ക്ക് ചെല്ലെണ്ടാന്നും സ്കൂള് വിട്ടാൽ നേരെ വീട്ടിൽ പൊയ്ക്കോണംന്നും പറഞ്ഞിട്ടുള്ളതാണ്. അന്ന് ഞാൻ പക്ഷേ എൽ പി സ്കൂൾ കെട്ടിടത്തിന്റെ മുന്നിലെത്തിയപ്പോൾ ചെറുക്കന്റെ പൊടി പോലുമില്ല.

അമ്മയുടെ അടുത്തുണ്ടാവുമെന്ന ധാരണയിൽ ഞാൻ കൂട്ടുകാരുടെ കൂടെ വീട്ടിലേയ്ക് നടന്നു. പക്ഷെ വഴിയിൽ വച്ച് എന്നെ കണ്ട സുഗതൻ ചേട്ടൻ ചോദിച്ചു 'ചേച്ചി എന്താ താമസിച്ചേ....അനിയൻ മുന്നേ പോയിട്ടുണ്ടല്ലോ' !!
ഓഹ്...ഒറ്റയ്ക്ക് പോകാൻ മാത്രമൊക്കെ വളർന്നോ...ശരിയാക്കിത്തരാം.. എന്റെയുള്ളിലെ ചേച്ചി അമർഷം കൊണ്ടു. പക്ഷെ ഞാൻ ചെല്ലുന്പോൾ വീട് പൂട്ടിയിരിക്കുന്നു. അമ്മാമ്മച്ചി താഴെ തോട്ടിൽ തുണി അലക്കുന്നുണ്ട്. വീട്ടിൽ നിന്നാൽ കാണാം. എന്റെ വിളി കേട്ടപ്പോഴേ താക്കോല് അടുക്കള വരാന്തേലെ ഉരലിന്റെ അകത്തുണ്ടെന്ന് അമ്മാമ്മച്ചി വിളിച്ച് പറഞ്ഞു.
'കൊച്ചിങ്ങോട്ട് വന്നോ'? ഞാൻ വിളിച്ച് ചോദിച്ചു.
'ഇല്ല മോളെ...നിന്റെ കൂടല്ലേ വന്നെ?'
'ഇങ്ങോട്ട് പോന്നിട്ടുണ്ടെന്ന് പറഞ്ഞൂല്ലോ'
'അയ്യോ...മോളോടി ചെന്ന് അമ്മേടടുത്ത് ഒന്ന് നോക്ക്' അമ്മാമ്മച്ചി ആധി പിടിച്ചു.

ഞാൻ പിന്നെയൊരു പാച്ചിലാരുന്നു...വഴിയിൽ കണ്ണെത്തുന്നിടത്തെല്ലാം നോക്കുന്നുണ്ട്...ഇല്ല...ഒരാളുമില്ല വഴിയിൽ...സ്കൂള് വിട്ട് കുട്ടികളെല്ലാം പോയിക്കഴിഞ്ഞിരുന്നു.

ഞാൻ അമ്മയുടെ അടുത്തെത്തി...ഇല്ല...അവൻ അങ്ങോട്ടും ചെന്നിട്ടില്ല!!

അമ്മ ഫാർമസിയുടെ ഷട്ടർ പോലും താഴ്‌ത്താൻ നിൽക്കാതെ ഇറങ്ങിയോടി. ഞാൻ പിന്നാലെയും. തോട് കടന്ന് വേണം വീട്ടിലെത്താൻ. ഞങ്ങൾ വീട് വാങ്ങുന്ന സമയത്ത് തെങ്ങിൻ തടി കൊണ്ടുള്ള പാലമായിരുന്നു. അടുത്ത കാലത്താണ് സിമന്റ് പാലമാക്കിയത്. എന്നാലും കൈവരി പോലുമില്ലാത്ത പാലമാണ്. വലിയ മഴക്കാലമല്ലെങ്കിലും തോട്ടിൽ നല്ല ഒഴുക്കുണ്ട്. അമ്മ നിലവിളിയുടെ വക്കിലാണ്... ഞാൻ അതിനും എത്രയോ മുൻപേ ഉച്ചത്തിൽ കരഞ്ഞു തുടങ്ങിയിരുന്നു... വഴിയിൽ കണ്ടവർ കണ്ടവർ തിരയാൻ കൂടി...സോമയുടെ ഇളയ കുഞ്ഞിനെ കാണാനില്ലെന്ന വാർത്തയറിഞ്ഞ് നാട് പതിയെ ഇളകി തുടങ്ങി...!! പിള്ളേരെ പിടുത്തക്കാരോക്കെ ഇറങ്ങുന്ന കാലമാണെന്നും ചെറുകോടി എന്ന ഭ്രാന്തി തള്ള പിള്ളേരെ ഉപദ്രവിക്കാറുണ്ടെന്നും തോട്ടിലൊന്ന് നോക്കാമെന്നുമൊക്കെ പല വിധ അഭിപ്രായങ്ങൾ പലദിക്കിൽ നിന്നും വരുന്നുണ്ട്. അമ്മ ഭ്രാന്തെടുത്ത് ഓടുകയാണ്, പിന്നാലെ ഞാനും.

അപ്പോഴുണ്ട് പാടത്തേയ്ക് വെള്ളം തിരിച്ച് വിടുന്ന കൈയ്യാണിയിൽ ഒരനക്കം...കയ്യാണിയ്ക് കുറുകെയുള്ള കുഞ്ഞു പാലത്തിനടിയിൽ ഒരു വെള്ള നിറം...അതേ...സ്കൂൾ യൂണിഫോം തന്നെയാണ്. അമ്മയാണ് ആദ്യം കണ്ടത്... 'മോനേ'ന്നുള്ള നീട്ടി വിളി കേട്ട് ആശാൻ പതിയെ ഇറങ്ങി വരികയാണ്... ഒറ്റയ്ക്കല്ല, കൂടെ ഒരുത്തനുമുണ്ട് ... കൂട്ടുകാരന്റെ യൂണിഫോം ഷർട്ട് ഊരി അതുകൊണ്ട് കയ്യാണിയിൽ നിന്ന് മീൻ പിടിച്ച് ചോറ്റു പാത്രത്തിൽ ഇടുകയായിരുന്നു സംഘത്തിന്റെ ലക്‌ഷ്യം. അമ്മ അവനെ തൂക്കിയെടുത്തതേ ഓർമ്മയുള്ളൂ. പിന്നെ തുടയിൽ അടി വീഴുന്ന ശബ്ദവും അതിനെ തോൽപ്പിക്കാൻ വാ കീറിയുള്ള അവന്റെ നിലവിളിയും...'അച്ഛാ ഓടി വരണേ...എന്നെ തല്ലി കൊല്ലുന്നേ...' അല്ലേലും അവൻ അങ്ങനാ...അടി വീണാൽ ഗൾഫിലിരിക്കുന്ന അച്ഛനെ വിളിച്ചേ കരയൂ. അവന്റെ കൈയിലിരിപ്പ് കൊണ്ട് ആഴ്ചയിൽ മൂന്ന് തവണ എങ്കിലും വിളിക്കേണ്ടിയും വരും...എന്തായാലും അവന്റെ തിരോധനത്തെക്കുറിച്ച് മുൻകൂട്ടി സൂചന തന്ന വല്യമ്മാമ്മച്ചിയ്ക് എന്റെ കണ്ണിൽ ഒരു ദിവ്യ പരിവേഷം വന്നത് പെട്ടന്നാണ്. ലുട്ടാപ്പിയുടെ കുന്തത്തിൽ നിന്നിറങ്ങിയ ഡാകിനിയമ്മൂമ്മ മായാവിയുടെ തോളിൽ ഇരുപ്പുറപ്പിക്കും പോലെ...!! അവരുടെ മുഖത്തെ ചൂഴ്ന്ന് നിന്ന സങ്കടത്തിന്റെ കറുപ്പു വട്ടം മെല്ലെ മെല്ലെ വെളിച്ചത്തിന് വഴിമാറും പോലെ...!!

വല്യമ്മാമ്മച്ചി മറ്റൊരത്ഭുദം കൂടി കാണിച്ചിട്ടുണ്ട്...

എനിക്ക് രണ്ടാം ക്ലാസ്സിൽ പഠിക്കുന്പോൾ ഒരു തലവേദന വന്നു. കണക്കു പഠിപ്പിക്കുന്ന സാബിറ ടീച്ചർ ഒന്നും ഒന്നും രണ്ടെന്ന് പറഞ്ഞപ്പോൾ ആയിരുന്നു അതിന്റെ തുടക്കം. എന്റെ മുഖത്തെ വാട്ടം കണ്ട്, എപ്പോഴും തെന്നിയിറങ്ങുന്ന സാരിത്തലപ്പ് ഒന്നൂടെ വലിച്ച് തലയിലേക്കിട്ട് ടീച്ചർ കാര്യമന്വേഷിച്ചു. 'തലവേദനയാ...' ഞാൻ ഉറക്കെ പ്രഖ്യാപിച്ചു. ഉച്ച കഴിയുന്പോൾ തുടങ്ങുന്ന തല വേദന പിന്നെയൊരു പതിവായി. ഡോക്ടർമാരെ മാറി മാറി കാണിച്ചു. ഒരു രക്ഷയുമില്ല. പഠിക്കാനുള്ള മടിയാണോ എന്നറിയാൻ അമ്മ പല വിധ ശ്രമങ്ങളും നടത്തിനോക്കി. അതിലൊന്നും ഞാൻ വീണില്ലെന്ന് മാത്രമല്ല, എനിക്ക് തലവേദനയാണെന്ന വാദത്തിൽ ഞാൻ ഉറച്ചു നിന്നു. അങ്ങനെ ടൗണിലെ ഐ സ്പെഷ്യലിസ്റ്റ് പറഞ്ഞിട്ടാണ് അമ്മ എന്നെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ കൊണ്ടു പോയത്. അവിടുത്തെ ന്യൂറോളജിസ്റ്റിന്റെ നിർദ്ദേശം അനുസരിച്ച്  അവരെന്റെ ബ്രെയിൻ ഗ്രാഫെടുത്തു. ഒരു മുറിയിൽ ഒറ്റയ്ക്കു കിടത്തി, തലയിലെല്ലാം പശ വച്ച് വയറുകൾ ഒട്ടിച്ച്... അങ്ങനെ എന്തൊക്കെയോ എനിക്ക് ഓർമ്മയുണ്ട്. റിപ്പോർട്ടുമായി ഡോക്ടറിന്റെ മുറിയിൽ പോയ അമ്മ പക്ഷെ കരഞ്ഞു കൊണ്ടാണ് ഇറങ്ങി വന്നത്. എന്റെ കൂടെ മുറിയ്ക് പുറത്തുണ്ടായിരുന്ന ലീലാമ്മച്ചിയോട് മാത്രം എന്തോ രഹസ്യമായി പറഞ്ഞ് അമ്മ എന്നെ ചേർത്ത് പിടിച്ച് ആശുപത്രിയ്ക്ക് പുറത്തെ ബസ് സ്റ്റോപ്പിലേയ്ക് നടന്നു... എനിക്കൊന്നും മനസ്സിലായില്ല !! അല്ലെങ്കിൽ മനസ്സിലാവാത്തത് എനിക്ക് മാത്രമായിരുന്നു.

ആ രാത്രി വീട്ടിലെ ഫോൺ ആകെ തിരക്കിലായിരുന്നു. അച്ഛൻ വിളിക്കുന്നു, അച്ചായി വിളിക്കുന്നു,  ലീലാമ്മച്ചി വിളിക്കുന്നു, അപ്പച്ചി വിളിക്കുന്നു... യാത്ര ചെയ്ത ക്ഷീണം കൊണ്ട് ഞാനന്ന് നേരത്തെ ഉറങ്ങി. ഉറക്കത്തിൽ ആരൊക്കെയോ സംസാരിച്ചു. എന്തൊക്കെയോ സ്വപ്നം കണ്ടു... അമ്മ കരയുന്നു, അമ്മാമ്മച്ചി കരയുന്നു, എന്റെ തലയിൽ പശയുള്ള വയറുകൾ ഒട്ടുന്നു....എനിക്കെന്തോ മാരക രോഗമുണ്ടെന്ന് ഉറപ്പായിരിക്കുന്നു... ഇനി ഞാനെങ്ങാൻ മരിച്ചു പോകുമോ??

തൊട്ടടുത്ത ദിവസം ഞാനും അമ്മയും കൂടി ഒരു ദൂരയാത്ര പോയി. മോളി അപ്പച്ചിയുടെ അടുത്തേയ്ക്ക്...അച്ഛന്റെ കുഞ്ഞമ്മയുടെ മകളാണ് മോളിയപ്പച്ചി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അന്ന് നേഴ്സ് ആയിരുന്നു അപ്പച്ചി. ഈ അടുത്ത കാലത്താണ് നഴ്സിംഗ് സൂപ്രണ്ട് ആയി വിരമിച്ചത്. തിരുവനന്തപുരത്തെത്തി അപ്പച്ചിയെയും കൂട്ടി മെഡിക്കൽ കോളേജിലെ ന്യൂറോ വിദഗ്ധൻ ഡോക്ടർ ഷാജി പ്രഭാകറിന്റെ വീട്ടിലേയ്ക്ക്. എന്റെ തലയിൽ നിന്ന് ഒപ്പിയെടുത്ത തിരമാലകൾ വരയ്ക്കപ്പെട്ട ബ്രെയിൻ ഗ്രാഫും ഉണ്ട്. ഡോക്ടർ എന്തൊക്കെയോ വിശേഷങ്ങൾ ചോദിച്ചു, ഏതു ക്ലാസ്സിലാ പഠിക്കുന്നതെന്ന് ചോദിച്ചു, ഡാൻസ് ഇഷ്ടമാണോന്ന് ചോദിച്ചു... പിന്നെ തിരമാലകളിൽ കുറേ നേരം നോക്കിയിരുന്നിട്ട് ചിരിച്ചു. 'മോൾക്ക് ഒരു കുഴപ്പോമില്ല, അവൾക് മൈഗ്രേയ്ൻ ആണ്, കൊടിഞ്ഞി എന്ന് മലയാളത്തിൽ പറയും...പഠിത്തം മാത്രമാക്കണ്ട...വല്ല പാട്ടോ ഡാൻസോ ഒക്കെ പഠിപ്പിക്കാൻ വിട്ടോളൂ...അവള് നല്ലപോലെ എൻജോയ് ചെയ്ത് നടന്നോട്ടെ, മോൾക്ക് അസുഖമുണ്ടെന്ന് പറഞ്ഞവനെ ഞാൻ ഒന്ന് വിളിക്കുന്നുണ്ട്, എന്റെ സ്റ്റുഡന്റ് ആയിരുന്നു. ഇതാണോ അവൻ പഠിച്ചിട്ട് പോയതെന്ന് അന്വേഷിക്കണോല്ലോ...' പത്തു രൂപയിൽ ഒതുങ്ങുന്ന ഗുളികയും തന്നു അദ്ദേഹം ഞങ്ങളെ യാത്രയാക്കി...അമ്മയുടെ മുഖത്തെ കാറൊഴിഞ്ഞു. പിന്നെയാണറിഞ്ഞത് എനിക്ക് എപ്പിലപ്‌സി അഥവാ ചുഴലി ദീനമാണെന്നാണ് കോലഞ്ചേരിയിലെ ഡോക്ടർ പറഞ്ഞതെന്ന്. അയാൾ മരുന്നുകൾ തരുകയും ചെയ്തിരുന്നു. ഒരിക്കലും തല ചുറ്റി പോലും വീണിട്ടില്ലാത്ത കുട്ടിയ്ക് ചുഴലിയ്ക് മരുന്നു കൊടുക്കാൻ എന്തുകൊണ്ടോ അമ്മയിലെ പഴയ നേഴ്സ് സമ്മതിച്ചില്ലത്രെ. അങ്ങനെയാണ് അച്ഛനെ വിളിച്ച് പറഞ്ഞതും അപ്പച്ചിയുടെ അടുത്തേയ്ക്ക് വേഗം എത്തിയതും.  ഒരു പക്ഷെ ആ മരുന്ന് കഴിച്ചിരുന്നെങ്കിൽ സംഭവിക്കുന്നത് മറ്റൊന്നായേനേ...!!

എന്തായാലും കൊടിഞ്ഞി മാറ്റാനും ഒടുവിൽ വല്യമ്മാമ്മച്ചി തന്നെ വേണ്ടി വന്നു. അത്തവണ വല്യമ്മാമ്മച്ചി വിരുന്ന് വന്നത് കൈയിലൊരു ഒറ്റമൂലിയും കൊണ്ടാണ്. പിറ്റേന്ന് അതിരാവിലെ കുളിച്ച് വിളക്കു വച്ച് പ്രാർത്ഥിച്ചിട്ട് വല്യമ്മമ്മച്ചി എന്നെ അടുത്ത് വിളിച്ചു. എന്നിട്ട് നെറുകയിൽ എന്തോ ഒരില പിഴിഞ്ഞ് നീരിറ്റിച്ചു. അൽപ്പം നീര് നെറ്റിയിലും പുരട്ടി. അത്ര മാത്രം... തലവേദന പോയ വഴി അറിഞ്ഞില്ല. വല്യമ്മാമ്മച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ അത് എരുമേലിയും പന്പയും കടന്നങ്ങു ശബരി മലയ്ക്ക് പൊയ്ക്കളഞ്ഞു. പക്ഷെ ആ ഒറ്റമൂലി എന്തായിരുന്നെന്ന് മാത്രം ആരോടും പറഞ്ഞിട്ടില്ല. പറഞ്ഞാൽ ഫലം പോകും ന്നാ...

വർഷങ്ങളുടെ ഏകാന്ത ജീവിതം വല്യമ്മാമ്മച്ചിയെ കല്ല് പോലെ ഉറപ്പുള്ളൊരു സ്ത്രീ ആക്കിയിരുന്നു. ഒന്നിനോടും പ്രത്യേകിച്ചൊരു മമതയില്ല. വലിയ സങ്കടമോ സന്തോഷമോ ഇല്ല. വലിയ ഇഷ്ടാനിഷ്ടങ്ങളില്ല. ആരോടും കൈനീട്ടാതെ, ആരെയും കൂസാതെ തന്നിലേയ്ക് തന്നെ ഒതുങ്ങി അവർ കാലം കഴിച്ചു. അവർ എട്ടു സഹോദരങ്ങളായിരുന്നു. അച്ഛന്റെയും അമ്മയുടെയും ഭർത്താവിന്റെയും മക്കളുടെയും പിന്നെ ഏഴു കൂടപ്പിറപ്പുകളുടെയും മരണം അവരുടെ കണ്മുന്നിലൂടെയാണ് കടന്നു പോയത്. കണ്ണ് നിറഞ്ഞു കണ്ടത് അമ്മാമ്മച്ചി മരിച്ചപ്പോൾ മാത്രമാണ്... 'ചാവെല്ലാം കാണാൻ എന്നെ മാത്രം ഇങ്ങനെ ഇരുത്തുന്നുന്നല്ലോ നാരായണാ'  എന്ന് മാത്രം ചിലപ്പോൾ പിറുപിറുക്കും.

വല്യമ്മാമ്മച്ചി തൊണ്ണൂറു കടന്നിട്ട് കാലം കുറേയെന്നാണ് അറിവ്. ഒരൽപം ഓർമ്മക്കുറവുണ്ട്. ചെവിയും കുറച്ച് പിന്നോട്ടാണ്.  മണ്ണിലേയ്ക് മാത്രം കുനിഞ്ഞ് ജീവിച്ചത്  കൊണ്ടാവണം കാലം അവരുടെ മുതുകിലൊരു വളവു കൊടുത്ത് മണ്ണിന് അഭിമുഖമാക്കിയത്. ഇപ്പൊ വല്യമ്മാമ്മച്ചി ഒരു വലിയ 'റ' പോലെയാണ് നടപ്പ്. എല്ലാ സഹോദരങ്ങളുടെ മക്കൾക്കും ചെറിയൊരു ഓഹരി വീതിച്ചു നൽകി,  വീടിരുന്ന സ്ഥലവും പറന്പും മൂത്ത ചേച്ചിയുടെ മകന് കൊടുത്തു. ഇപ്പോൾ അവരുടെ ഒപ്പമാണ് താമസം. ഇപ്പോൾ എവിടേയ്ക്കും വിരുന്നു പോകാറില്ല. എണ്ണയും കുഴന്പും പലഹാരങ്ങളുമൊക്കെയായി അമ്മ മാസത്തിലൊരിക്കൽ അങ്ങോട്ട് ചെല്ലാറുണ്ട്. മോളുണ്ടായപ്പോൾ അവളെ വല്യമ്മാമ്മച്ചിയെ കാണിക്കാൻ ഞാനും അമ്മയും കൂടി പോയിരുന്നു. കുഞ്ഞിനെ മടിയിൽ ഇരുത്തി നാലാം തലമുറ കണ്ട സന്തോഷത്തിൽ രണ്ടു പല്ലുകൾ മാത്രം അവശേഷിക്കുന്ന മോണ കാട്ടി ചിരിച്ചു.
പിന്നെ ഒരാഴ്ച കഴിഞ്ഞ് അമ്മ വിശേഷം തിരക്കാൻ വിളിച്ചപ്പോൾ 'നമ്മടെ ചിന്നുമോൾടെ കല്യാണം വല്ലോം ആയോടി?' എന്ന് അമ്മയോട് ചോദിച്ചെന്ന്...
'മറ്റേമ്മ മറന്നോ...അവളുടെ കുഞ്ഞിനെ കാണിക്കാൻ അല്ലേ ഞങ്ങള് കഴിഞ്ഞ ദിവസം വന്നതെ'ന്ന് ചോദിച്ച അമ്മയോട്... 'നീ എന്നോട് കള്ളം പറയുവാ...അവളുടെ കല്യാണം കഴിഞ്ഞത് പോലും ഞാൻ അറിഞ്ഞില്ലല്ലോ' എന്നായി... കല്യാണം കൂടി ദക്ഷിണയും വാങ്ങി പോയ ആളാണ് കല്യാണം പറയാത്തതിൽ പിണങ്ങുന്നത്. വാർദ്ധക്യത്തിന്റെ പടു വികൃതികൾ !!

ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യ ജന്മം മുഴുവൻ ഉമിയിട്ട് നീറ്റികളഞ്ഞ ദൈവത്തോട് നമുക്ക് പോലും ദേഷ്യം തോന്നും, വല്യമ്മാമ്മച്ചിയെ കണ്ടാൽ. ആരോടും പരാതിയില്ലാതെ, ആകെയുള്ള രണ്ടു പല്ലു കൊണ്ട് മുറുക്കാൻ ചവച്ച്, നിർത്താതെ നാമം ജപിച്ച്, ഉള്ള കഞ്ഞി കുടിച്ച്, മരിച്ച ഓർമ്മകളുടെ ഭാരം പോലുമില്ലാതെ, എന്തിനെന്നറിയാതെ  കാലം കഴിക്കുന്ന ഒരു പാവം ഡാകിനിയമ്മൂമ്മ ഇന്നും ഈ വലിയ ലോകത്തിന്റെ ഒരു കുഞ്ഞിക്കോണിൽ ജീവിച്ചിരിപ്പുണ്ട്... കണ്ണിൽ വീണ കരടിന് പോലും തന്പുരാനെ പഴിക്കുന്ന, ഉണ്ടിട്ടും കണ്ടിട്ടും നിറയാത്ത, എന്റെ എന്റെ എന്ന് നാമം ജപിക്കുന്ന നമ്മളെല്ലാമുള്ള ഈ വലിയ ലോകത്ത് !!

      




 


































2017, ഒക്‌ടോബർ 27, വെള്ളിയാഴ്‌ച

പനി
........

പനിക്കിടക്കയിലെത്തിയ ചുക്കുകാപ്പി
ഊതിയിറക്കിയപ്പോഴാണ്‌
പത്താണ്ടു കഴിഞ്ഞിന്നലെ നീ
തൊണ്ടയിൽ വന്നു കുരുങ്ങിയത്
പുകഞ്ഞു നീറിയത്...

പത്താണ്ടു കഴിഞ്ഞിന്നലെയാണ്
കുരുമുളക് വള്ളികളെ വീണ്ടുമോർത്തത്
തൊപ്പിയിട്ട അടയ്ക്കകളെ ഉണങ്ങാനിട്ടത്
കച്ചോലം മണത്തത്...

പത്താണ്ടു കഴിയിന്നലെയാവണം
തൂക്കുപാത്രമെടുത്ത് വരന്പു മുറിച്ചത്
ചെരുപ്പ് വള്ളിയിടാൻ
കുനിഞ്ഞിരുന്നത്...
നിന്റെ കുടയ്ക്കകത്തും പുറത്തും
മഴ വന്നത്
തോർത്തും മുന്നേ പനി വന്നത്
ഇല്ലിക്കൂട്ടത്തിലൊരു കുളക്കോഴി പമ്മിയത്

പത്താണ്ടു കഴിഞ്ഞിന്നലെയാണ്
അടുക്കിൽ നിന്നൊരു പുതപ്പെടുത്തത്‌
നിന്നെ പുതച്ചത്
ചുരുണ്ടുറങ്ങിയത്
നിന്റെ ഉമ്മകൾക്കിപ്പോഴും പനിയുണ്ടെന്ന്
പിച്ചു പറഞ്ഞത്
പനി കടുത്തത്....!!
















2017, ഒക്‌ടോബർ 13, വെള്ളിയാഴ്‌ച

മാന്ത്രിക പരവതാനി

ഇതൊരു സത്യമായ കഥയാണേ. പക്ഷേ ആരും വിശ്വസിക്കൂല്ല. അതങ്ങനാ. ചില സംഭവങ്ങള് കേട്ടാ കഥയാന്നു തോന്നും, ചില കഥകള് കേട്ടാ കള്ളവാന്നും.  എന്നാലും പറയാം.

ഞായറാഴ്ച്ച രാവിലെ വിജയൻ സാറിന്റെ വീട്ടിൽ നിന്ന് ഇംഗ്ലീഷ് ഗ്രാമറിന്റെ റ്റ്യൂഷൻ  കഴിഞ്ഞിറങ്ങിയതാണ്. പഠിക്കുന്നത് മലയാളം മീഡിയത്തിലാണേലും ഇംഗ്ലീഷിന് നല്ല അടിസ്ഥാനം വേണംന്ന് അമ്മയ്ക്ക് നിർബന്ധമാരുന്നു. അതിനാണീ റ്റ്യൂഷൻ. ബാക്കി എല്ലാത്തിനും വേറെ റ്റ്യൂഷൻ ഉണ്ട്. അത് സ്കൂളുള്ള ദിവസം രാവിലെയാണ്. ബിന്ദു ചേച്ചിയ്ക് തോന്നിയാ ചിലപ്പോ വൈകിട്ടുമാക്കും. അതുപിന്നെ വീടിന്റെ അടുത്ത് തന്നായത് കൊണ്ട് ഒത്തിരി നടക്കുകേം വേണ്ട. ഇത് പക്ഷേ ശനീം ഞായറുമാണ്. വെളുപ്പിനെ ആറുമണിയ്ക്ക് എഴുന്നേറ്റ് പോരണം. ഒത്തിരി നടക്കാനുണ്ട്. തിരിച്ചു വരുന്പോ ഒൻപത് മണി കഴിയും.

രാവിലെയൊരു നെയ്‌ക്കാപ്പി കുടിച്ചിട്ട് പോന്നതാണ്. എന്നെ എങ്ങനേലുമൊന്നു നന്നാക്കാൻ അമ്മ തരുന്നതാ. ചൂട് കട്ടൻ കാപ്പിയിൽ നല്ല പശുവിൻ നെയ്യൊഴിക്കും. കാപ്പിയുടെ മുകളിൽ നെയ്യ്‌ വളയങ്ങളിങ്ങനെ തിളങ്ങി കിടക്കും. നല്ലോണം ഊതികുടിച്ചില്ലേൽ നാക്ക് പൊള്ളും. ആദ്യമാദ്യം നെയ്യ് മാത്രേ വായിൽ വരൂ. പിന്നെ പിന്നെ കാപ്പിയും നെയ്യും ഒരുമിച്ച് വരും. അപ്പഴാണ് രസം. നെയ്‌മീശയും വച്ചാണ് വീട്ടീന്നിറങ്ങിയത്. പക്ഷെ മണിക്കൂറൊരുപാട് കഴിഞ്ഞില്ലേ. വിശന്നിട്ട് കണ്ണ് കാണുന്നില്ല. റബ്ബർ മരങ്ങൾക്കിടയിലൂടെ പൊട്ടിയും പൊളിഞ്ഞും കിടക്കുന്ന ടാർ റോഡാണെങ്കിൽ നടക്കും തോറും നീണ്ടു നീണ്ടു വരുന്നു.

അപ്പോഴാണ് അത് സംഭവിച്ചത്... മന്ത്രം ചെല്ലി വിളിച്ചത് പോലെ, അലാവുദീൻ കഥകളിലെന്ന പോലെ, സ്വപ്നത്തിലെന്ന പോലെ  ദാ വരുന്നു ഒരു പരവതാനി. വെറും പരവതാനി അല്ല...മാന്ത്രിക പരവതാനി.

ആദ്യമായിട്ടാണ് കാണുന്നതെങ്കിലും എനിക്ക് ഒറ്റ നോട്ടത്തിൽ പിടി കിട്ടി. എത്ര ചിത്ര കഥകളിൽ കണ്ടിരിക്കുന്നു!! എല്ലാരുടേം അടുത്തൊന്നും വരില്ല. അതൊരു ഭാഗ്യമാണ്. നമ്മൾ അതിന്റെ ഒത്ത നടുവിൽ കയറിയിരിക്കുക, പോകേണ്ട സ്ഥലം മനസ്സിൽ വിചാരിക്കുക. കണ്ണടച്ച് തുറക്കും മുന്പ് നമ്മളവിടെ എത്തും. നമ്മക്കല്ലാതെ വേറെ ആർക്കും കാണാനും പറ്റില്ല. മാന്ത്രിക പരവതാനിയിലൊരു യാത്ര ഒരുപാട് വട്ടം മനസ്സിൽ സങ്കല്പ്പിച്ചിരുന്നതു കൊണ്ട് എന്താ ചെയ്യണ്ടെന്ന് എനിക്ക് അറിയാരുന്നു. അരികിൽ വർണ്ണ തൊങ്ങലുകൾ പിടിപ്പിച്ച പരവതാനിയുടെ നടുവിലെ ചുവന്ന വൃത്തത്തിൽ ഞാൻ കയറി ഇരുന്നു. എന്നിട്ട് പകുതി ഓടിട്ട, മറു പകുതി വാർത്ത എന്റെ വീടിന്റെ മുകൾ ഭാഗം സങ്കല്പ്പിച്ചു. പരവതാനി മെല്ലെ പറന്നു പൊങ്ങി. ആദ്യമൊന്ന് ഉള്ളാന്തിയെങ്കിലും യാത്ര തുടങ്ങിയപ്പോ രസം പിടിച്ചു. എന്റെ ആദ്യത്തെ ആകാശയാത്ര അങ്ങനാരുന്നു.

റബ്ബർ തോട്ടങ്ങളും മൺവഴികളും പാടവും തോടും കടന്ന് പരവതാനി എന്റെ വീടിനു മുന്നിലെത്തി. പരവതാനിയിലെ വെൽവെറ്റ്‌ പൂക്കളിൽ തൊട്ട് തലോടിയും വെള്ള മേഘങ്ങളെ ഇടയ്‌ക്കൊക്കെ പിച്ചി നോക്കിയും ഇരുന്നത് കൊണ്ട് വീടെത്തിയത് ഞാൻ അറിഞ്ഞതേ ഇല്ലായിരുന്നു. വീട്ടു പടിക്കൽ ആരുടെയോ തല വെട്ടം കണ്ട ഉടനെ എന്നെ താഴെ നിരത്തി പരവതാനി അപ്രത്യക്ഷമായി. വിശ്വാസം വരുന്നില്ലാല്ലേ...ഇതാ ഞാൻ ഇതൊന്നും ആരോടും പറയാത്തത്.

എന്തായാലും പരവതാനിയുടെ വരവ് പിന്നെയൊരു പതിവായി. വെളുപ്പാൻകാലത്ത് ട്യൂഷന് പോകുന്പോഴോണ് കൂടുതലും വരാറ്. ചിലപ്പോൾ കൊക്കോക്കായ കൊടുക്കാൻ ആഴ്ചയിലൊരിക്കൽ കവലയിൽ പോകുന്പോഴും. അല്ലെങ്കിലും പറന്പിലെ കൊക്കോക്കായ എന്റെ അവകാശമാണ്. അത് വിറ്റ് കിട്ടുന്ന പൈസയെല്ലാം ചേർത്ത് എനിക്കൊരു പോസ്റ്റ് ഓഫീസ് സേവിങ് വരെ ഉണ്ട്.

മാന്ത്രിക പരവതാനി ഞാൻ മനസ്സിൽ വിചാരിക്കുന്പോഴേ മുന്നിലെത്തും. ഞാനതിൽ ഇരുന്നിങ്ങനെ പറന്ന് പറന്ന്... വേറെ ആർക്കും പരവതാനി കാണാൻ പറ്റില്ല...മാന്ത്രിക പരവതാനി അല്ലേ !! കാണുന്നവർക്കൊക്കെ ഞാൻ നടന്നു പോകും പോലെയേ തോന്നൂ. നാട്ടുകാര് പലരും അമ്മയോട് പരാതി പറഞ്ഞു "കൊച്ച് ഈ ലോകത്തെങ്ങുമല്ലാട്ടോ ചേച്ചി...മാനം നോക്കി ഒറ്റ നടപ്പാ...മുഖത്ത് നോക്കിയാ കൂടി ചിലപ്പോ ചിരിക്കില്ല''. അത് കേട്ടിട്ട് അമ്മ ഒച്ചയെടുക്കാൻ വരും "നീയെന്തടി മനുഷ്യരെ കണ്ടിട്ടില്ലേ...എന്തുവാ ഇത്ര കിനാവ്‌ കാണാൻ?" ഞാൻ ചുമ്മാ നിന്ന് ചിരിക്കും. എന്നിട്ടും ഞാൻ പരവതാനിയുടെ രഹസ്യം മാത്രം ആരോടും പറഞ്ഞില്ല. ആരോടേലും പറഞ്ഞാൽ പിന്നെ ചിലപ്പോ അത് വന്നില്ലെങ്കിലോ...മിക്ക കഥകളിലും അങ്ങനാ...!

മാന്ത്രിക പരവതാനി കിട്ടിയ സ്ഥിതിയ്ക് ഇനി അടുത്തതായി ദൈവം പ്രത്യക്ഷപ്പെടുമെന്നും എനിക്ക് ഉറപ്പായിരുന്നു. അതിനു പക്ഷേ നമ്മള് തപസ്സ് ചെയ്യണം. വിറകുപുരയുടെ ഒതുക്കമുള്ള കോണിലിരുന്ന് ഞാൻ പണ്ടൊന്ന്  തപസ്സു ചെയ്യാൻ നോക്കിയതാരുന്നു. അപ്പോഴേയ്ക്കും ഇപ്പൊ തന്നെ മുട്ടയിടണം ന്ന് പറഞ്ഞ് അമ്മാമ്മേടെ കറന്പിക്കോഴി കൊക്കി കൊക്കി കേറി വന്നു. തപസ്സ് ചെയ്യുന്ന എന്നെ തുറിച്ച് നോക്കി ഒരു കൂസലുമില്ലാതെ അവള് അടുക്കി വച്ച വിറകിനു മുകളിൽ വിരിച്ച വെള്ള ചാക്കിൽ കയറി ഇരുന്നു. എന്നിട്ടും എന്റെ തപസ്സിളകിയില്ല. പക്ഷേ ലോകത്ത് വേറൊരു ജീവിയും അന്നുവരെ  മുട്ട ഇട്ടിട്ടില്ലാത്ത ഭാവത്തിൽ അവള് കാഴ്ച്ച  കാണിക്കാൻ ആളെ വിളിച്ച് കൂട്ടിയതാ പ്രശ്നമായത്. മുട്ട എടുക്കാൻ വന്ന അമ്മാമ്മ എന്നെ കൈയോടെ പിടിക്കുകയും വല്ല പാന്പോ പഴുതാരയോ കാണും പെണ്ണേ ന്ന് പറഞ്ഞ് നിർദയം ഇറക്കി വിടുകയും ചെയ്തു...!! തോട്ടിൻ കരയിലെ താന്നിമരത്തിന്റെ ചുവട്ടിൽ നടത്തിയ  അര മണിക്കൂർ നീണ്ട തപസ്സ് നശിപ്പിച്ചത്, പറന്പിലെ കരിയില മൊത്തം  ഇളക്കി അണലിയുടെ പോസും കാണിച്ച് വന്ന ഒരു പേട്ട് അരണയായിരുന്നു. പക്ഷേ മാന്ത്രിക പരവതാനി പോലെ ഞാൻ സ്വപ്നം കണ്ട കാര്യങ്ങൾ ഒക്കെ അടുത്തടുത്ത് വരുന്നത് കൊണ്ട് ദൈവവും ഉടനെ പ്രത്യക്ഷപ്പെട്ട് എന്ത് വരം വേണമെന്ന് ചോദിക്കുമെന്നാണ് എന്റെ ഒരു തോന്നൽ. അപ്പൊ ചോദിക്കാനുള്ള മൂന്നു വരങ്ങളും ഞാൻ കരുതി വച്ചിട്ടുണ്ട്. ഇനി ചിലപ്പോൾ ദൈവം ഒറ്റ വരമേ തരൂ. അങ്ങനാണേൽ എന്ത് ചോദിക്കണമെന്നും ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്.

ഞാനും എന്റെ പരവതാനി യാത്രകളും അങ്ങനെ മുടക്കമില്ലാതെ പോകുന്ന കാലമാണ്... അപ്പോഴാണ് ഒരു സംഭവമുണ്ടായത്. നെയ്യ് കാപ്പീം കുടിച്ച്, മഞ്ഞു കൊള്ളാതിരിക്കാൻ അമ്മ തന്ന ഷാളും തലയിൽ ഇട്ട് ഞാനിങ്ങനെ നടക്കുകയാണ്. കുത്തുകല്ലിറങ്ങാൻ തുടങ്ങിയപ്പോഴേ ഞാൻ പരവതാനിയെ വിളിച്ചു. ഒരു നിമിഷം പോലും താമസിക്കാതെ പരവതാനി എത്തി. ഞാൻ വിളിക്കാത്ത നേരത്തൊക്കെ പരവതാനി എവിടെ പോകുന്നുവെന്ന് ഞാൻ ആലോചിക്കാറുണ്ട്. ഇനി വേറെ ആരുടെയെങ്കിലും അടുത്ത് പോകുന്നുണ്ടാരിക്കുവോ? പക്ഷേ അങ്ങനെയെങ്ങാനും പോകുന്പോ ഇടയ്ക്ക് ഞാൻ വിളിച്ചാൽ എന്ത് ചെയ്യും? അപ്പൊ വേറെ എങ്ങും പോകാൻ വഴിയില്ല. അങ്ങനോരോ വിചാരത്തിൽ ഞാൻ യാത്ര ചെയുന്പോ ദാ മുന്നില് വല്യ ഒരു ചേട്ടൻ!! അമ്മാമ്മ കപ്പളങ്ങ കുത്തിയിടാൻ വച്ചേക്കുന്ന തോട്ടി പോലെ ഒരാൾ. അയാളിങ്ങനെ കുത്ത് കല്ല് കയറി എതിരേ വരുന്നു. പരവതാനിയിൽ ഇരുന്നത് കൊണ്ടാണ് ഞാൻ അയാളുടെ മുഖം കണ്ടത്.അത്രയ്ക്കുണ്ട് പൊക്കം.  കൈയിൽ വലിയൊരു തൂക്കു പാത്രം ഉണ്ട്. മിൽമയിൽ പാല് കൊടുത്തിട്ട്  വരുന്നതാവണം. ഇത്രേം രാവിലെയൊക്കെ പാല് കൊടുക്കാൻ പോവ്വോ?

"ഇതെങ്ങോട്ടാ ഈ രാവിലെ ?"

അയാളുടെ ചോദ്യം വന്നു വീണതും പരവതാനി അതിന്റെ വഴിക്ക് പോയി. ഞാൻ ടപ്പേ ന്നു മണ്ണിൽ ചവിട്ടി നിന്നു. ഓർക്കാപ്പുറത്തായതു കൊണ്ട് കാലൊന്നു വഴുക്കുക വരെ ചെയ്തു. അയാളോട് ഉത്തരം പറയേണ്ട യാതൊരു ആവശ്യവും ഇല്ലാന്ന് അറിയാവുന്നത് കൊണ്ട് ഞാൻ മുന്നോട്ട് നടന്നു. രണ്ടു ചുവടു വയ്ക്കും മുന്നേ അയാളെന്റെ വഴി തടഞ്ഞു മുന്നിൽ കയറി നിൽപ്പായി.

 ''പറഞ്ഞിട്ട് പോയാ മതി...എന്നും കാണണതല്ലേ...ഒന്ന് മിണ്ടിയാലെന്താ''

ആര് കാണുന്നൂന്ന്...എനിക്കൊന്നും മനസ്സിലായില്ല. എനിക്കാണേൽ ചെറിയൊരു പേടിയൊക്കെ തോന്നുന്നുണ്ട്. ജീവിതത്തിൽ ആദ്യമായി  ചിരിക്കുന്ന മുഖം കണ്ടു ഞാൻ പേടിക്കുന്നത് അന്നാണ്. അയാളുടെ മുഖം നിറയെ കാര വന്ന പാടും കുഴികളുമാണ്. പച്ച പാലിന്റെയും കറാച്ചി പുല്ലിന്റെയും മണമുള്ള അയാൾ കുറച്ചു കൂടി അടുത്തേയ്ക്ക് വന്നു.

''എന്റെ കൂടെ വന്നാൽ ഒരു സൂത്രം പറയാം...'' അയാൾ എന്നെ ഇപ്പൊ തൊട്ടേക്കുമെന്നെനിക്ക് തോന്നി.

എന്റെ കൈ വിയർത്ത് ഇംഗ്ലിഷു പുസ്തകത്തിന്റെ അരികെല്ലാം നനഞ്ഞു. അടുത്തൊന്നും ഒരാള് പോലുമില്ല. വെട്ടുകാരാരേലും തോട്ടത്തിലുണ്ടോന്ന് ഞാൻ എത്തുന്നിടത്തെല്ലാം കണ്ണോടിച്ചു. ഒരു നിഴല് പോലും കാണാനില്ല. കമഴ്‌ത്തി വയ്ക്കാൻ മറന്നു പോയ ചിരട്ടകളിൽ തലേന്നത്തെ മഴ വെള്ളം കെട്ടി നിൽപ്പുണ്ട്. ഇന്ന് ചിലപ്പോ വെട്ടുണ്ടാവില്ല. എന്നെ വിറയ്ക്കാൻ തുടങ്ങി.
രണ്ടു ചുവട് പിന്നോട്ട് വച്ച് തൊട്ടടുത്ത നിമിഷത്തിൽ ഞാൻ തിരിഞ്ഞോടി.

''കൊച്ചിനെ എനിക്ക് ഇഷ്ടമായിട്ടല്ലേ....നാളേം കാണുവോ?''

അയാളുടെ പരുപരുത്ത ഒച്ച പിന്നാലെ ഓടിയെത്തി. ഞാൻ അതിലും വേഗത്തിൽ ഓടിക്കൊണ്ടേയിരുന്നു. വീടും കടന്ന്, തോടും കടന്ന്, നാളെയും മറ്റന്നാളും കടന്ന്...

പിന്നെയെന്നും ട്യൂഷന് പോകുന്പോൾ എന്നേക്കാൾ നാല് വയസ്സിന് ഇളപ്പമുള്ള അനിയൻ എനിക്ക് കൂട്ട് വന്നു തുടങ്ങി... അവൻ മൂക്കള ഒലിപ്പിച്ചും ഉറക്കം തൂങ്ങിയും ഇടയ്ക്കിടെ വിശക്കുന്നെന്ന് പറഞ്ഞും എന്റെ മുന്നിലും പുറകിലും ആണായി നടന്നു...

എന്റെ മാന്ത്രിക പരവതാനി പക്ഷേ പിന്നെ ഒരിക്കലും വന്നതേയില്ല...ഞാൻ മാനത്ത് നോക്കി നടന്നുമില്ല !! ഇനിയിപ്പോ ദൈവവും പ്രത്യക്ഷപ്പെടാൻ പോകുന്നില്ല...എനിക്കുറപ്പായിരിക്കുന്നു !!

നിങ്ങൾക്ക് അറിയാമോ... കന്യകാത്വം നഷ്ടപ്പെടുന്നതിനെ പോലുമല്ല, ഒരു പെൺകുട്ടി ഭയക്കേണ്ടത്.  സ്വപ്നങ്ങളുടെ ലോകത്തേയ്ക്ക് പച്ചയായ ജീവിതം തുളച്ചിറങ്ങുന്ന ചില നിമിഷങ്ങളുണ്ടാവും... അതിനെയാണ്, അതിനെ മാത്രമാണ് ഒരു പെൺകുട്ടി ഭയക്കേണ്ടത്. നിങ്ങളിത് വിശ്വസിച്ചാലും ഇല്ലെങ്കിലും.


2017, ഫെബ്രുവരി 5, ഞായറാഴ്‌ച

പഴങ്കഥ

ഹൃദയമോ?
അതിപ്പോഴും
അത്തിമരത്തിന്റെ പഴയ പൊത്തിൽ
ഭദ്രമാണ്...
അറകളിൽ നാലിലും
പുഴ വെള്ളമാണ്...
അതിലെന്നോ വീണുപോയ
നക്ഷത്രങ്ങളുടെ നിഴലുകളുണ്ട്
ഒഴുക്ക് മുറിഞ്ഞിടം തുന്നിചേർത്ത
സൂചിപ്പാടുണ്ട്
കാരം മണക്കുന്നൊരു
അലക്കു കല്ലുണ്ട്
പുഴക്കിലുക്കത്തെ തോൽപ്പിക്കാൻ
പറയാതിറങ്ങി പോയൊരു
വെള്ളിക്കൊലുസ്സുണ്ട്‌
ചത്ത മീനുകളുടെ
അടയാത്ത കണ്ണുകളുണ്ട്...
അഴുകാത്ത രണ്ടു വറ്റു ചോറും
നാലു ചെത്തിപ്പൂക്കളുമുണ്ട്
അത് മാത്രമേയുളളൂ

അത്തിമരത്തിന്റെ പൊത്തിൽ തന്നെ
ഇപ്പോഴും ഭദ്രമായുണ്ട്...
ചുമന്നു നടക്കാറില്ലിപ്പോൾ
ഭാരമുണ്ടായിട്ടല്ല,
മറന്നു വയ്ക്കുന്ന ശീലമുള്ളതു കൊണ്ട് മാത്രം

പുഴയ്ക്കക്കരെ
ആ പഴയ മുതലയെ കണ്ടാൽ
പറഞ്ഞേക്കൂ
അതങ്ങ്  മറന്നേക്കാൻ !!


2017, ഫെബ്രുവരി 4, ശനിയാഴ്‌ച

മഴ വന്നെന്നും പോയെന്നും ചിലർ 
ഞാൻ മാത്രം കണ്ടില്ല

തോരാനിട്ട ചിലതെല്ലാം
കാറ്റെടുത്തെന്ന്...
ഞാൻ അറിഞ്ഞുമില്ല...
നാശം !!
കൊണ്ട് പൊയ്ക്കോട്ടെ...
പൊടിയിൽ മുക്കി ആരുമില്ലാത്തൊരു
തീരത്തിടട്ടെ...
നിറങ്ങളെല്ലാം ഒലിച്ചു പോട്ടെ...
നരച്ച് മണ്ണിൽ വേരിറങ്ങട്ടെ
നശിച്ച കുറെ ഓർമ്മകളായിരുന്നു
ദ്രവിച്ച് പോട്ടെ...
മഴ കൊണ്ട് മരിച്ചു പോട്ടെ...




2017, ജനുവരി 24, ചൊവ്വാഴ്ച

ഒറ്റ രൂപ


കീറിയ ഒറ്റമുണ്ടിൽ ഉടൽ മറച്ച് കുനിഞ്ഞിരിക്കുകയായിരുന്നു അവർ. ചെറുകോടി എന്നാണ് വിളിപ്പേര്. ശരിക്കുള്ള പേരെന്താണെന്നു അവർക്കു പോലും ഓർമ്മയുണ്ടാവില്ല. അല്ലെങ്കിലും ഭ്രാന്ത് വന്നവർക്ക് പിന്നെയൊരു പേര് വേണ്ടല്ലോ... ഭ്രാന്ത് തന്നെയാണ് പേരും വിലാസവും.  ഞാൻ സർവ്വ ധൈര്യവും സംഭരിച്ചു രണ്ടു ചുവടു കൂടി മുന്നിലേയ്ക് വച്ചു. അവർ മുഖമുയർക്കുക കൂടി ചെയ്തില്ല. കുടുക്കയിലിടാൻ അമ്മ തന്ന ഒറ്റ രൂപാ തുട്ട്  എന്റെ ഉള്ളം കൈയിലെ ഉപ്പറിഞ്ഞു.

കുറച്ചധികം ദിവസമായുള്ള പദ്ധതിയായിരുന്നു. കൃത്യമായി പറഞ്ഞാൽ മദർ തെരേസയെ കുറിച്ച് ലീലാമ്മ ടീച്ചർ ക്ലാസ്സിൽ പറഞ്ഞപ്പോൾ മുതൽ. എനിക്കും ആരെയെങ്കിലും സഹായിക്കണം എന്നൊരു തോന്നൽ. അഗതികൾ, അശരണർ എന്നൊക്കെയാണ് ടീച്ചർ പറഞ്ഞത്. പക്ഷെ അതൊക്കെ ആരാണെന്നും അവരെ എവിടെ നിന്ന് കണ്ടു പിടിക്കുമെന്നും എനിക്കന്ന് യാതൊരു ധാരണയുമില്ലായിരുന്നു. കേട്ടിടത്തോളം കൽക്കട്ടയിലെ തെരുവിലുള്ളത്ര പാവങ്ങൾ ഞങ്ങളുടെ നാട്ടുംപുറത്തില്ലെന്ന് മാത്രം എനിക്ക് ഉറപ്പുണ്ടായിരുന്നു. റോഡരികിൽ കിടക്കുന്ന ഒരേ ഒരാളെ മാത്രമേ ഞാൻ എന്റെയാ എട്ടു വയസ്സിനിടയിൽ കണ്ടിട്ടുള്ളു. അത് ചെറുകോടിയാണ്. സ്കൂളു വിട്ടു വരുന്ന വഴിയിലാണ് മിക്കവാറും കാണാറ്. ആൺകുട്ടികൾ അവരെ കല്ലെറിയും. കൂവി വിളിക്കും. പ്രാന്തിയെന്നും കിറുക്കിയെന്നും വിളിക്കും. ചെറുകോടി കിട്ടുന്ന കല്ലുകളെല്ലാം പെറുക്കി അവരെ നീട്ടിയെറിയും, എന്തെല്ലാമോ പുലഭ്യം പറയും. ആണിന്റെയും പെണ്ണിന്റെയും ജന്മ വാസനകളുടെ വ്യതാസം വിളിച്ചു പറയും വണ്ണം, ആ കളിയിൽ ഒരിക്കലും പെൺകുട്ടികൾ ഭാഗമായില്ല. അവർ ഭീതിയും സഹതാപവും നിറഞ്ഞ കണ്ണുകളോടെയേ അവരെ നോക്കിയുള്ളൂ. അതുകൊണ്ട് തന്നെ എന്റെ ഓർമ്മയിൽ ഒരിക്കലും ചെറുകോടി പെൺകുട്ടികളെ കല്ലെറിഞ്ഞതുമില്ല.

ചെറുകോടി ചിലപ്പോൾ സഹകരണ ബാങ്കിന്റെ പിന്നിൽ കമ്മ്യൂണിസ്റ് പച്ചയുണ്ടാക്കിയ കാടിനുള്ളിലിരുന്ന് എന്തൊക്കെയോ നുള്ളിപ്പെറുക്കുന്നത് കാണാം. മറ്റു ചിലപ്പോൾ കയ്യാണിയിലെ ഇത്തിരി വെള്ളത്തിൽ പാതി മുങ്ങി ഇരിപ്പുണ്ടാവും. അവർ ആരോടും സംസാരിക്കുന്നത് കണ്ടിട്ടില്ല, ഭക്ഷണം കഴിക്കുന്നതും കണ്ട ഓർമ്മയില്ല. മുടി മുതൽ കാൽ നഖം വരെ ഒരേ നിറമാണ്- കറുപ്പ് ചേർന്ന ചെളി നിറം. അവരുടെ ദേഹം പോലെ തന്നെ നിറം കേട്ട മുഷിഞ്ഞ മുണ്ടിനെ പലതരത്തിൽ ചുറ്റി നാണം മറച്ച് മണ്ണിലേയ്ക് മാത്രം കണ്ണ് നട്ടും, വല്ലപ്പോഴും മാത്രം മുഖമുയർത്തി നോക്കിയും ചെറുകോടി നടന്നു. സ്കൂളില്ലാത്ത ദിവസങ്ങളിൽ കടയിൽ പോയി മടങ്ങുന്ന വഴിയിൽ പലവട്ടം ഞങ്ങൾ നേർക്കു നേർ വന്നിട്ടുണ്ട്. കണ്ണ് കെട്ടി വിട്ടാലും വീട്ടിലെത്തുമെന്നുറപ്പുള്ള വഴിയായതു കൊണ്ട്  സാധനങ്ങൾ പൊതിഞ്ഞു കിട്ടിയ മംഗളത്തിന്റെയോ മനോരമയുടെയോ ഇത്തിരി കടലാസിലെ നോവലുകളെ പൂരിപ്പിച്ചെടുത്തു വായിക്കുന്ന തിരക്കിലാവും ഞാൻ. ഓട്ടോ റിക്ഷകൾ പോലും ഓടിത്തുടങ്ങാത്ത മൺവഴിയെ വിശ്വസിച്ച് കണ്ണുയർത്താതെ നടക്കുന്ന രണ്ടു പേർ അങ്ങനെ വല്ലപ്പോഴും പരസ്പരം കടന്നു പോകും. അടുത്തുകൂടെ പോയത് ചെറുകോടിയായിരുന്നു എന്നറിഞ്ഞ് കാലിൽ ചുറ്റിപ്പോയൊരു വിറയലോടെ ഞാൻ നിന്നിടത്തു വേരിറങ്ങിയിട്ടുണ്ട്, പലവട്ടം. ദൂരെ നിന്ന് അവർ  വരുന്നത് കണ്ടിട്ട്, അവർ കടന്നു പോകും വരെ ഇടത്തൊണ്ടിൽ പതുങ്ങി നിന്നിട്ടുമുണ്ട്. ചെറുകോടി എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു, എവിടെ ഉറങ്ങുന്നു അങ്ങനെ പലതിനും 'ആർക്കറിയാം' എന്ന് മാത്രമായിരുന്നു ഉത്തരം. എന്തായാലും അങ്ങോട്ട് ഉപദ്രവിച്ചാലല്ലാതെ അവർ തിരികെ ഉപദ്രവിക്കില്ലെന്ന് എനിക്ക് ഒരു വിശ്വാസം തോന്നി തുടങ്ങിയിരുന്നു. മാത്രമല്ല, അവർ ഏതോ വലിയ വീട്ടിലെയായിരുന്നു എന്നും ഭ്രാന്ത് വന്നപ്പോൾ പുറം തള്ളപ്പെട്ടതാണെന്നുമുള്ള കഥകൾ പേടിയെ സഹതാപം കൊണ്ട് നേർപ്പിച്ചു. അവരുടെ സ്വത്ത് തട്ടിയെടുക്കാൻ ബന്ധുക്കൾ മരുന്ന് കൊടുത്ത് ഭ്രാന്തിയാക്കിയതാണെന്നും അതല്ല, അപകടത്തിൽ പെട്ട് മകൻ മരിച്ചപ്പോൾ ഭ്രാന്തായതാണെന്നും കഥയിൽ നിന്ന് കഥ പിറന്നു. ചെറുകോടി പുല്ലാണ് തിന്നുന്നതെന്നും കയ്യാണിയിലെ മീനുകളെ പിടിച്ച് പച്ചയ്ക്ക്  തിന്നുമെന്നുമുള്ള കുട്ടികളുടെ മാത്രം ഭാവനാ സൃഷ്ടികൾ വേറെയുമുണ്ടായി.

ഞാൻ എന്തായാലും ഒരാളെയെങ്കിലും സഹായിക്കും എന്ന് തീരുമാനിച്ച് ഉറപ്പിച്ചതാണ്. അതിനി  ആരെ എങ്ങനെ എന്നൊക്കെയാണ് തീരുമാനിക്കേണ്ടത്. അങ്ങനെ പലവക ചിന്തയുമായി ഒരിക്കൽ കടയിൽ നിന്നും വീട്ടിലേയ്ക് മടങ്ങുന്ന വഴിയാണ് വീണ്ടും ചെറുകോടി മുന്നിൽ വരുന്നത്. വർക്കിയപ്പാപ്പന്റെ മൾബറി ചെടിയുള്ള വീട് കടന്ന് ഞാൻ മുകളിലേയ്ക്ക് നടക്കുന്പോൾ അതാ മാനത്ത് നോക്കി എന്തോ പിറു പിറുത്ത് കൊണ്ട് നിൽക്കുന്നു സാക്ഷാൽ ചെറുകോടി. കാലനക്കം കേട്ട് അവർ മുഖം ചെരിച്ചു നോക്കിയതും എന്റെ മുഖത്തെ ചോര വറ്റിയിട്ടുണ്ടാവണം. കാര്യം അവർ നാലഞ്ചു ചുവടപ്പുറത്താണുള്ളത്. അവിടെ വരെ നടന്നെത്തി അവരെ പിന്നിട്ട് വേണം വീടെത്താൻ. തിരികെ നടന്നാലോ എന്ന് പോലും ചിന്തിച്ച് ഞാൻ ഉറുന്പനങ്ങും വണ്ണം അരിച്ചരിച്ചു നിന്നു. അപ്പോഴാണത് സംഭവിച്ചത്... കറുത്തവാവിന് ചന്ദ്രൻ കയറി വന്ന് സുഖമാണൊന്നു ചോദിക്കും പോലെ ചെറുകോടി എന്ന ഭ്രാന്തിത്തള്ള ഒരൊറ്റ ചിരി... അവർ ചിരിച്ചോ കരഞ്ഞോ അന്ന് വരെ ഞാൻ കണ്ടിട്ടില്ല. അവരുടെ മുഖത്തെ സ്ഥായിഭാവത്തിനു പേര് നിസ്സംഗത എന്നാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. അന്നവർ ചിരിച്ചു, എന്റെ കണ്ണിൽ നോക്കി തന്നെ. അത്രയും നിഷ്ക്കളങ്കമായൊരു ചിരി തരാൻ ഭൂമിൽ പിന്നെയുള്ളത് ഒരൊറ്റ പല്ലും മുളയ്ക്കാത്ത കുഞ്ഞുങ്ങൾമാത്രമാവണം. ഒരു പക്ഷെ സകല നാട്യങ്ങളും വലിച്ചു കീറി പച്ച മനുഷ്യരെ മാത്രം ബാക്കിയാകുന്ന ഭ്രാന്തെന്ന അത്ഭുതമാകാം അവരെ ചിരിപ്പിച്ചത്. അന്നതൊന്നും എന്നെ ചിന്തിപ്പിച്ചിട്ടില്ല. ഒന്നുകിൽ ചെറുകോടിയ്ക്ക് ഞാൻ പാവമാണെന്നു മനസ്സിലായിക്കാണും, അല്ലെങ്കിൽ ഭ്രാന്ത് കുറഞ്ഞിരിക്കും എന്ന നിഗമനത്തിലാണ് എന്റെ അന്നത്തെ ബുദ്ധി എത്തിച്ചേർന്നത്. പേടി കുറഞ്ഞ സ്ഥിതിയ്ക് ഇനി സഹായിക്കുന്നത് ചെറുകോടിയെ തന്നെയാവാം എന്ന തീരുമാനവും അന്ന് വൈകുന്നേരം തന്നെയായിരുന്നു.

പിള്ളേരെ കല്ലെറിയുന്ന പ്രാന്തി തള്ളയുടെ അടുത്തേയ്ക്ക് സഹായവും കൊണ്ട് ചെല്ലാൻ മുതിർന്നവരാരും കൂട്ട് നിൽക്കില്ലെന്നൊരു തോന്നൽ വന്നത് കൊണ്ട് ഞാൻ ഇതൊരു രഹസ്യമാക്കി തന്നെ വച്ചു.  മുണ്ട്, പുതപ്പ്, ഭക്ഷണം ഇങ്ങനെ ഞാൻ ചിന്തിച്ച കാര്യങ്ങൾക്കൊക്കെ പക്ഷേ വലിയ ആൾക്കാരുടെ സഹായം വേണം.ചോദിച്ചാൽ അമ്മാമ്മച്ചി ഒരു മുണ്ട് തന്നേക്കും. പക്ഷേ കാരണം അറിഞ്ഞാൽ സമ്മതിക്കണമെന്നില്ല. അങ്ങനെ ചിന്തിച്ച് ചിന്തിച്ച് ഏറ്റവും ഒടുവിലാണ് ഞാൻ കുറച്ച് പൈസ കൊടുക്കാം എന്ന് തീരുമാനിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ തുക. അങ്ങനെയാണ്  കുടുക്കയിലിടാൻ അമ്മ തന്ന ഒറ്റ രൂപ തുട്ട് സ്കൂൾ ബാഗിന്റെ കുഞ്ഞ് അറയിൽ ഒളിപ്പിക്കപ്പെട്ടത്.

അങ്ങനെ സമയവും സന്ദർഭവും ഒത്തു വന്നൊരു ദിവസമായിരുന്നു അത്. കീറിയ ഒറ്റമുണ്ടിൽ ഉടൽ മറച്ച് കുനിഞ്ഞിരിക്കുകയായിരുന്നു അവർ. പാടത്തേക്ക് വെള്ളം കൊണ്ട് പോകാനുണ്ടാക്കിയ കയ്യാണി എന്ന് വിളിക്കുന്ന കൈത്തോടിന്റെ കരയിൽ. ഞാൻ വിറച്ചു വിറച്ചാണ് അടുത്തേയ്ക്ക് ചെന്നത്. അത്ര അടുത്തെന്നും പറഞ്ഞു കൂടാ...കൃത്യമായൊരു കൈയ്യകലം പാലിച്ചിരുന്നു. കാലനക്കം അറിഞ്ഞ്  മുഖമുയർത്തും മുന്നേ ഞാൻ ആ ഒറ്റരൂപാ നാണയം അവരുടെ മുന്നിലേക്കിട്ടു. ഞൊടിയിടയിൽ  പിൻവലിയുകയും ചെയ്തു. കൈയിൽ കൊടുക്കണം എന്ന് തീരുമാനിച്ചുറപ്പിച്ചതൊക്കെ അവരെ ദൂരെ നിന്ന് കണ്ടപ്പോഴേ മറന്നിരുന്നു. ചെറുകോടി ഒരു കൈ കൊണ്ട് തല ശക്തിയായി മാന്തി മറു കൈകൊണ്ട് ആ നാണയം കൈയിലെടുത്തു, മുഖമുയർത്താതെ തന്നെ.  ഞാൻ മദർ തെരേസയുടെ തൊട്ടടുത്തെത്തിയ ഭാവത്തിൽ അവർ മുഖമുയർത്തി എന്നെ നോക്കി നന്ദി പൂർവ്വം ചിരിക്കുന്നതും പ്രതീക്ഷിച്ച് രണ്ടു ചുവടു പിന്നിലേയ്ക് മാറി നിൽക്കുകയാണ്. മുൻപ് ഒന്ന് ചിരിച്ച പരിചയവും ഉണ്ടല്ലോ. പക്ഷെ സംഭവിച്ചത് അതല്ല. അവർ ആ നാണയം ആദ്യം മണത്തു നോക്കി. പിന്നെ കൊന്പല്ലുകൾ കൊണ്ട് ശക്തിയായി കടിച്ചു.... ഒരു തരത്തിലും കഴിക്കാൻ പറ്റുന്ന ഒന്നല്ലെന്ന് ഉറപ്പു വരുത്തി അവരത് പിന്നിലെ കയ്യാണിയിലേയ്ക്ക് നീട്ടി എറിഞ്ഞു.

അയ്യോ...ന്നൊരു നിലവിളി ഉള്ളിൽ നിന്ന് പുറപ്പെട്ടെങ്കിലും അത് തൊണ്ടയ്ക്കപ്പുറം കടന്നില്ല... പെട്ടിക്കടയിലെ കണ്ണാടി ഭരണിയിലിരുന്ന തേൻ മുട്ടായികളുടെ, നാരങ്ങാ മുട്ടായികളുടെ, പുളിയിഞ്ചിയുടെ, ബിഗ് ബാബൂലിന്റെ പ്രലോഭനം അതിജീവിച്ച് ഞാൻ സൂക്ഷിച്ചു വച്ച വിലപിടിച്ച ഒറ്റ രൂപയാണ് കയ്യാണിയിലെ ചെളി വെള്ളത്തിലേയ്ക് വീഴുന്നത്. സ്കൂൾ പിള്ളേര് ചോറ്റു പാത്രം കഴുകുന്പോൾ വീണു കിട്ടുന്ന വറ്റുകൾ തിന്നു ചെകിടിച്ച വരാലും കല്ലേമുട്ടിയും വലുതെന്തോ ഇരയായി വന്നെന്നോർത്ത് നാണയം വീണിടത്തേയ്ക്ക്  പാഞ്ഞു വരികയും കടുത്ത നിരാശയോടെ തിരികെ തുഴയുകയും ചെയുന്നു. ചെറുകോടിയുടെ മുഖത്ത് കണ്ട അതേ പുച്‌ഛം അവറ്റകളുടെ മുഖത്തും തെളിഞ്ഞു നിന്നതു പോലെ...എനിയ്ക്ക് ദേഷ്യവും സങ്കടവും കൊണ്ട് കണ്ണ് കാണാതായി. ഒറ്റ ഉന്തിന് അവരെക്കൂടി കയ്യാണിയിലേയ്ക്ക് ഇടണമെന്ന് വരെ തോന്നുന്നുണ്ട്. തൊട്ട് മുൻപ് വരെ അടുത്തുണ്ടായിരുന്ന മദർ തെരേസയൊക്കെ എപ്പോഴേ സ്ഥലം വിട്ടിരിക്കുന്നു.  'പ്രാന്തി...' ഉള്ളിൽ പിറു പിറുത്ത് കണ്ണ് നിറച്ച് ഞാൻ വേഗത്തിൽ നടന്നു. തിരികെ ചെന്ന് വെള്ളത്തിൽ ഇറങ്ങി നാണയം എടുക്കണമെന്നുണ്ട്. പക്ഷേ ധൈര്യമില്ല. പലവട്ടം തിരിഞ്ഞു നോക്കി.
കണ്ണ് തുടയ്ക്കാൻ ഉയർത്തിയ കൈയ്യിൽ ഒറ്റരൂപയുടെ ലോഹമണം അപ്പോഴുമുണ്ടായിരുന്നു...
അവർ അപ്പോഴും അതേ ഇരുപ്പാണ്...കുനിഞ്ഞ്...വയർ തിരുമ്മി...തല മാന്തി...ഒറ്റമുണ്ടിൽ ഉടൽ മറച്ച്....മുഴു ഭ്രാന്തി !!

എട്ടുവയസ്സുകാരിയുടെ ബുദ്ധിയിലേയ്ക് എൺപതുകാരി ഭ്രാന്തി തള്ള എടുത്തെറിഞ്ഞ തത്വശാസ്ത്രം വർഷങ്ങളോളം ദഹിക്കാതെ കിടന്നിരുന്നു. പക്ഷെ പിന്നെയെപ്പോഴോ അതു  പായൽ വഴുപ്പു മാറ്റി തിളക്കത്തോടെ പുറത്തു വന്നു. നോട്ടു കെട്ടുകൾക്ക് കടലാസിന്റെ വിലപോലും ഇല്ലാതെ വരുന്ന സമയത്തെപ്പറ്റി വെള്ളിത്തിരയിൽ മോഹൻലാൽ പറയുന്പോൾ, വിശപ്പ് താങ്ങാനാവാതെ നോട്ടുകൾ ചവച്ചു തിന്നാനൊരുങ്ങുന്ന കലാഭവൻ മണിയുടെ വില്ലൻ കഥാപാത്രത്തെ കാണുന്പോൾ ഒക്കെ പല രൂപത്തിൽ ഉള്ളിൽ തിളങ്ങിയതും പഴയ ഒറ്റരൂപാ തുട്ടായിരുന്നു. വിശപ്പിന് ഉത്തരമാകാൻ കഴിഞ്ഞില്ലെങ്കിൽ വില കേട്ട് പോകുന്ന വെറുമൊരു  ദ്രവ്യം മാത്രമല്ലേ പണം?  മനുഷ്യൻ കല്പിച്ചുണ്ടാക്കുന്ന വിലയൊന്നും ചെന്പു തുട്ടിനും കടലാസുകെട്ടിനും ഇല്ലെന്ന് തിരിച്ചറിയുന്നവരെ നമ്മൾ പക്ഷേ ഭ്രാന്തൻ എന്നോ ഭ്രാന്തി എന്നോ വിളിക്കും. ഭ്രാന്തെന്ന മോക്ഷം കിട്ടാത്തിടത്തോളം കാലം നമുക്ക് മത്സരിക്കാം, കട്ടെടുക്കാം, കൂട്ടി വയ്ക്കാം, എന്നിട്ടും ഒടുങ്ങാത്ത വിശപ്പോടെ ഒരു നാൾ വെറുതെയങ്ങ് മരിച്ചു പോകാം !!












2017, ജനുവരി 22, ഞായറാഴ്‌ച

നിഴൽപ്പൂട്ട്

എന്റെ  നിഴലിനെ നീ പൂട്ടിവച്ച
പഴയ തടിയലമാര
ഇപ്പോഴും ചിതലെടുത്തിട്ടില്ലത്രേ...

അതിനുള്ളിൽ എല്ലാം ഭദ്രമാണ്...
രാത്രികളെ മന്ത്രം കൊണ്ടാവാഹിച്ചെടുത്ത്
വാ മൂടിക്കെട്ടിയ കുടങ്ങൾ
പൂപ്പൽ മണക്കുന്ന പട്ടുസാരികൾ
പത്രവില തൊടാത്ത ഇത്തിരി പൊന്ന്
കയ്ച്ച് കയ്ച്ച് മധുരിച്ചൊരു നെല്ലിക്കയുടെ
ഒരിക്കലും മുളയ്ക്കാത്ത കുരു
കണ്ണേറ് തട്ടി കരിഞ്ഞ നന്ത്യാർ വട്ടത്തിന്റെ
അവസാനത്തെ പൂവ്...
കണക്കു തെറ്റാത്ത തലക്കുറിയിലെ
ഇരുട്ട് കയറി മങ്ങിയ രാജയോഗം...
നൂറ്റൊന്നു വട്ടം ഉരുക്കഴിച്ച
നീലക്കടലാസ്സിലെ അക്ഷരങ്ങൾ
അതിന്റെ മുകളരികിൽ
ആരൊക്കെയോ മരിച്ച ആരൊക്കെയോ ജനിച്ച തീയതികൾ
മഷിച്ചാല് വരണ്ടുപോയൊരു സ്വർണ്ണപ്പേന
തിരിഞ്ഞും മറിഞ്ഞും കിടന്ന് മുഷിഞ്ഞു പോയൊരു
വിവാഹക്കുറി...

ഒറ്റക്കണ്ണ് തുരക്കാനെത്തുന്ന താക്കോൽക്കൂട്ടമല്ലാതെ
മറ്റാരും കണ്ടിരിക്കാനിടയില്ലാത്ത
ഇരുട്ടിലെ രഹസ്യങ്ങൾ...
പാറ്റകൾക്ക് മാത്രമറിയുന്ന
ഉളി പിഴച്ചുണ്ടായ
പിൻവഴികൾ...

അകത്തെല്ലാം ഭദ്രമാണത്രെ...
എങ്കിലും
ആയുസ്സിന്റെ കൈരേഖ മായും മുന്പ്
മോക്ഷവുമായി ചിലതുകൾ എത്താതിരിക്കില്ല
അതുവരെയെങ്കിലും നിഴലില്ലാത്ത ഞാൻ
പകലുകളെ അളക്കാതിരിക്കട്ടെ
നീ പൂട്ടിവച്ച എന്റെ നിഴലിലേക്ക്
പൂപ്പലുകൾ നര പടർത്തട്ടെ...!!